അപൂര്‍വങ്ങളായ ചില അനുഭവങ്ങള്‍ ലഭിക്കുമ്പോഴുള്ള ആനന്ദം………
ആദിമധ്യാന്തങ്ങളില്ലാത്ത ഈ ഭൂഗോളത്തിന്റെ ഒരു കോണിൽ അധികമാരും കാണാത്ത ഒരു ബിന്ദുവിൽ ഒരു വീടുണ്ട്. ചിത്രശലഭങ്ങൾ പറക്കുന്ന വീട്.
നഗരവൽക്കരണത്തിന്റെ തിരക്കുകൾ മുറിച്ചു കടന്നു കുറച്ചുദൂരം ചെല്ലുമ്പോൾ, ദേശമുണ്ടായതെങ്ങനെ എന്ന് പറഞ്ഞുതരാൻ മുത്തശ്ശിപ്പുഴയൊന്ന് ഓർമ്മ നശിക്കാതെ ഒഴുകുന്നൊരിടം. പുഴയുടെ കുളിരിനൊപ്പം ഇത്തിരിദൂരം നടന്നാൽ ചരിത്രത്തിലേക്ക് വഴിമാറാനൊരുങ്ങുന്ന നാട്ടുവഴിയൊരെണ്ണം നീണ്ടു ചെല്ലുന്നതു കാണാം.
ആ വഴി ചെന്നെത്തുന്നേടമാണ് ചിത്രശലഭങ്ങൾ പറക്കുന്ന വീട്.
മണ്ണിന്റെ നിറവും മണവുമുള്ള വീട്. മുറ്റം വെട്ടുകല്ലുകൊണ്ടു തിരിച്ചു മണൽ വിരിച്ചൊരുക്കിയിരിക്കുന്നു. ഇടതുവശത്തൊരു പിച്ചകം മാളികയിലേക്ക് പടർന്നു കയറി സുഗന്ധം പൊഴിക്കുന്നു. മണ്ണിന്റെ മണവും നിറവും അലിഞ്ഞു നിറഞ്ഞ വീട്.
സ്നേഹവും കാരുണ്യവും ഉടലാര്‍ന്നോരമ്മ അകത്ത്. അമ്മയെ കാത്തു സൂക്ഷിച്ചു ജന്മപുണ്യം പോലൊരു മകന്‍ പുറത്ത്. എനിക്ക് വേണ്ടി അവന്‍ അവന്റെ ജീവിതം മറക്കുന്നു എന്ന് കണ്ണില്‍ സ്നേഹം നിറച്ചു വച്ച് പരിഭവം പറയുന്നു അമ്മ.
ആയിരക്കണക്കിന് പുസ്തകങ്ങളുടെ അപൂര്‍വ ശേഖരം. വായന ബലവത്താക്കിയ മനസ്സും ചിന്തകളുമായി മകന്‍.
കരുത്തോടെ വളരുന്ന നടിച്ചില്‍ വകകള്‍ ചുറ്റും. തിങ്ങിനിറഞ്ഞ പച്ചപ്പിന്റെ തണുപ്പരിച്ചു കയറുന്ന വരാന്തയില്‍ ശീതീകരണ മുറിയുടെ കുളിര്‍മ്മ.
പടി കയറുമ്പോഴേ ഒരു കറുത്ത ചിത്രശലഭം കണ്ണില്‍പ്പെട്ടിരുന്നു. യാദൃചികമെന്ന് കരുതി. കവിളില്‍ ഒന്നുരുമ്മി അത് മുറ്റത്തെ പേരമരത്തിന്റെ പച്ചപ്പിനിടയിലേക്ക് ഊളിയിട്ടുപോയി.
അകമുറിയില്‍ അമ്മയോട് സംസാരിക്കുമ്പോള്‍ അതാ അമ്മയുടെ തോളരികില്‍ ഒരു മഞ്ഞ ചിത്രശലഭം! ജനല്‍ പടിയില്‍ ഒരു വെള്ള. ഫാനിനു മുകളില്‍ വീണ്ടും കറുത്തോരാള്‍! ആരോ പറഞ്ഞ ശലഭങ്ങളുടെ ഈണം മൂളല്‍ കേള്‍ക്കുന്നുണ്ടോ? കാതോര്‍ത്തു. ഭൌതീകമായ ശ്രവണപഥങ്ങള്‍ക്കപ്പുറം അവ സ്വരം മൂളുന്നുണ്ടാവും. അത് കേള്‍ക്കാന്‍ ഈ ജന്മപുണ്യം പോരാ എന്നുണ്ടാവും.
അമ്മ സംസാരിച്ചുകൊണ്ടേയിരുന്നു. ശലഭങ്ങള്‍ പറന്നുകൊണ്ടും. ചിത്രശലഭങ്ങള്‍ പറക്കുന്നൊരു വീട്! ശലഭങ്ങള്‍ക്ക് വേണ്ടത് പൂക്കളും തേനും മാത്രമല്ല! അവര്‍ സ്നേഹമുള്ള മനസ്സുകളെയും തേടുന്നുണ്ട്. പ്രകൃതി മനുഷ്യന് നല്‍കിയ മനസ്സ് അവന്‍ പുറം മോടികളില്‍ സംസ്കരിച്ചെടുത്ത് കൃത്രിമഭംഗികള്‍ നല്‍കി പ്രദര്‍ശന വസ്തുവാക്കി മാറ്റുമ്പോള്‍ നന്മയും,സ്നേഹവും, പൂക്കളും ചിത്രശലഭങ്ങളും അവനില്‍ നിന്നും അകന്നുപോകും.
വരാന്തയില്‍ ശലഭങ്ങളുടെ പൂക്കാലം. മകന് ചുറ്റും ഓടിവന്ന് തൊട്ടു മറയുന്ന കുട്ടികളെപ്പോലെ ശലഭങ്ങള്‍. സംസാരത്തിനിടയിലും ഞാന്‍ അവ പ്രത്യക്ഷപ്പെടുന്ന വഴി തിരഞ്ഞു. മറയുന്ന വഴിയും തിരഞ്ഞു. കേള്‍വിയ്ക്കെന്നപോലെ ഭൌതീകമായ കാഴ്ചകള്‍ക്കും അതിരുകളുണ്ടല്ലോ.
മകന്‍ പറഞ്ഞു,
” ചേച്ചി…….
ഞാന്‍ mystery-കളുടെ പുറകെ പോകുന്ന ആളല്ല. എല്ലാറ്റിനെയും മറ്റൊന്നായി കാണുന്ന ആ കല ഞാന്‍ ഉപേക്ഷിച്ചതും ആണ്. എങ്കിലും ഇത് രസമുള്ള ഒരു സുന്ദര അനുഭവം ആണ്. ഒരു പക്ഷെ ഈ അനുഭവം നമുക്കൊക്കെയും ഉണ്ടാവാം, ചേച്ചിക്കും.
എന്റെ കണ്‍ മുന്‍പില്‍ വളരെ അടുത്തായി പലപ്പോഴും (മിക്കപ്പോഴുംഉണ്ടോ? അറിയില്ല) ഒരു പ്രത്യേക ഇനം ചിത്രശലഭം ഉണ്ടാവും. അത് കൊച്ചിയില്‍ M G Road-ല്‍ ആയാലും ഇവിടെ വീട്ടില്‍ ആയാലും … ചിലപ്പോള്‍ ട്രെയിനില്‍ വരെ. വെറും ചിത്രശലഭം അല്ല എന്ന് പറഞ്ഞല്ലോ.. വെള്ളയില്‍ ഒന്നോ രണ്ടോ കറുത്ത പുള്ളികളുള്ള തരം. എവിടെയും അവരാണ് വരുന്നത്. ഇങ്ങനെ വട്ടമിട്ടു നില്‍ക്കും. മനസ്സ് വളരെ നേര്മയില്‍ ഇരിക്കും കാലത്ത് അത് കൂടുതലായി കാണപ്പെടും എന്ന, ഒട്ടും mystic അല്ലാത്ത ഒരു നിരീക്ഷണവും ഉണ്ട്.”
ആ ശലഭങ്ങള്‍ അമ്മയെ കാത്തുസൂക്ഷിക്കുന്ന മകന്റെ കാവല്‍ മാലാഖമാരായിരിക്കാനാണ് സാധ്യത. ഈ ലോകം അസത്യങ്ങളിലും, അസുഖങ്ങളിലും, അമാനുഷികതയിലും അഭിരമിക്കുമ്പോള്‍ അപൂര്‍വമായി ദൈവം സ്വാംശം അലിയിച്ചു വിടുന്ന പുണ്യജന്മങ്ങള്‍ക്ക് കാവലിനയക്കുന്ന മാലാഖമാര്‍….
മുറ്റത്തെ പേരമരം കൈനിറയെ, മടിനിറയെ മധുരമുള്ള പേരയ്ക്കകള്‍ തന്നു. പോരുമ്പോള്‍ തണുപ്പ് പടിക്കല്‍ വരെ തുണ വന്നു. ശലഭങ്ങളുടെ ചിറകടിയൊച്ചകള്‍ അകത്തെ മണ്‍ തറയോടുകളില്‍ തട്ടി മുഴങ്ങുന്നുണ്ടോ?
(ഈ വീട് എതാണെന്ന ചോദ്യം ചോദ്യമായിത്തന്നെ നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു. ഈ വീട് അറിയാവുന്നവര്‍ ദയവായി പബ്ലിക്കില്‍ അത് പോസ്റ്റ് ചെയ്യാതിരിക്കുക. അവരുടെ പ്രൈവസിയെ മാനിക്കുക.)